വാഷിംഗ്ടൺ: ചന്ദ്രന്റെ ഉപരിതലത്തിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടെമിസ് ദൗത്യങ്ങളുടെ അടുത്ത ഘട്ടമായ 'ആർട്ടെമിസ് 3' ബഹിരാകാശ യാത്രയ്ക്കുള്ള നാലംഗ സംഘത്തെ പ്രഖ്യാപിച്ചു. കമാൻഡർ റാണ്ടി ബ്രെസ്നിക് നയിക്കുന്ന സംഘത്തിൽ ലൂക്ക പാർമിറ്റാനോ (പൈലറ്റ്), ഫ്രാങ്ക് റൂബിയോ (മിഷൻ സ്പെഷ്യലിസ്റ്റ്), ആന്ദ്രെ ഡഗ്ലസ് (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് പ്രധാന അംഗങ്ങൾ. നാസ ബഹിരാകാശ സഞ്ചാരിയായ ബോബ് ഹൈൻസിനെ ബാക്കപ്പ് ക്രൂ അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്.
ആർട്ടെമിസ് 3 ദൗത്യത്തിൽ മനുഷ്യർ ചന്ദ്രനിൽ ഇറങ്ങില്ല, പകരം ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ എന്നീ സ്വകാര്യ കമ്പനികളുടെ ചാന്ദ്ര ലാൻഡറുകളുടെ നിർണായകമായ പരീക്ഷണങ്ങളാണ് നടത്തുക. ചരിത്രപ്രസിദ്ധമായ അപ്പോളോ 11 ചന്ദ്രനിലിറങ്ങുന്നതിന് മുൻപ് ഭൂമിയുടെ ഭ്രമണപഥത്തിൽ പരീക്ഷണങ്ങൾ നടത്തിയ 'അപ്പോളോ 9' ദൗത്യത്തിന് സമാനമാണിത്.
ആദ്യം ആർട്ടെമിസ് 3 ദൗത്യത്തിൽ ചന്ദ്രനിലിറങ്ങാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും, പിന്നീട് ലാൻഡറുകളുടെ സുരക്ഷ ഉറപ്പാക്കാനായി നാസ ഇതൊരു പരീക്ഷണ പറക്കലായി മാറ്റുകയായിരുന്നു. യഥാർത്ഥ ചാന്ദ്ര ലാൻഡിംഗ് ഇനി 'ആർട്ടെമിസ് 4' ദൗത്യത്തിലൂടെയാകും നടക്കുക.
ബ്ലൂ ഒറിജിന്റെ ലാൻഡർ ആദ്യം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കും. ഇതിന് പിന്നാലെ ഒറിയോൺ ബഹിരാകാശ പേടകത്തിൽ നാല് ബഹിരാകാശ സഞ്ചാരികളും കുതിച്ചുയരും. ഇവർ ബഹിരാകാശത്ത് വെച്ച് പരസ്പരം ബന്ധിപ്പിച്ച് പരീക്ഷണങ്ങൾ നടത്തും. ഇതിനുശേഷം ഒറിയോൺ പേടകം വേർപെട്ട്, സമാനമായ പരീക്ഷണങ്ങൾക്കായി സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിനായി കാത്തിരിക്കും. ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങുക.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ സങ്കീർണമായ ദൗത്യം 2027 പകുതിയോടെ വിക്ഷേപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. പ്രഖ്യാപിക്കപ്പെട്ട അഞ്ച് ബഹിരാകാശ സഞ്ചാരികളും പുരുഷന്മാരാണ് എന്ന പ്രത്യേകതയുമുണ്ട്. ഇതിന് മുൻപത്തെ ആർട്ടെമിസ് 2 ദൗത്യത്തിൽ ക്രിസ്റ്റീന കോച്ച് എന്ന വനിത ഉൾപ്പെട്ടിരുന്നു.